പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലെ പെസഹാ വ്യാഴാഴ്ച ആരാധനക്രമം
- Apr 4, 2023
- 2 min read
*പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലെ പെസഹാ വ്യാഴാഴ്ച ആരാധനക്രമം* 🫓

ܕܡܲܓܵܗܲܝ ܚܲܡܫܵܒܿܫܲܒܵܐ ܕܦܸܨܚܵܐ
പെസഹായുടെ ത്രിദിനങ്ങൾ നമ്മുടെ കർത്താവിന്റെ പീഡാനുഭവം, കുരിശിലെ മരണം, സംസ്കാരം, പുനരുത്ഥാനം എന്നിവയെ അനുസ്മരിക്കുന്നു. പൗരസ്ത്യ സുറിയാനി ആരാധനാക്രമത്തിൽ, പെസഹാ ത്രിദിനാഘോഷം വലിയ നോമ്പിന്റെ ഭാഗമല്ല. ഈ സഭ ഈ ആഴ്ച ഒരു യൂണിറ്റായി അവതരിപ്പിക്കുന്നില്ല. ഈ ആഴ്ചയെ ഓശാനകളുടെ ഞായർ, വലിയ നോമ്പിന്റെ നാല് സമാപന ദിവസങ്ങൾ, ഒടുവിൽ പെസഹായുടെ ത്രിദിനങ്ങൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. വീണ്ടെടുപ്പുകാരനായ മിശിഹായുടെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും ഇരട്ട മാനങ്ങളോടെ ഈ സഭ പെസഹാരഹസ്യം ഒരൊറ്റ യൂണിറ്റായി ആഘോഷിക്കുന്നു. അതിനാൽ, നമ്മുടെ കർത്താവിന്റെ പീഡാനുഭവ വെള്ളിയാഴ്ച, വലിയ ശനിയാഴ്ച, പുനരുത്ഥാനത്തിന്റെ വലിയ ഞായർ എന്നീ മൂന്ന് ദിവസങ്ങളെ ഒരൊറ്റ യൂണിറ്റായി സമീപിക്കുന്നത് കൂടുതൽ ന്യായമാണ്.
നാലാം നൂറ്റാണ്ട് വരെ സഭ നമ്മുടെ കർത്താവിന്റെ വീണ്ടെടുപ്പ്, പീഡാനുഭവം, മരണം, പുനരുത്ഥാനം എന്നിവ ഒരൊറ്റ യൂണിറ്റായി ആഘോഷിച്ചുവെന്ന് ആരാധനാക്രമ ചരിത്രകാരന്മാർ ഏകകണ്ഠമായി വാദിക്കുന്നു. പെസഹാ തിരുനാളിന്റെ മൂന്ന് ദിവസങ്ങളിലും വിശുദ്ധ കുർബാനയിലെ ആരാധനക്രമ പ്രദക്ഷിണങ്ങൾ കൂടാതെ കുറഞ്ഞത് ഒരു പ്രത്യേക ആരാധനക്രമ പ്രദക്ഷിണമെങ്കിലും നിർദ്ദേശിക്കുന്നു. പൗരസ്ത്യ സുറിയാനി ആരാധനക്രമ ഗ്രന്ഥങ്ങൾ ഈ ദിവസങ്ങളുടെ ശീർഷകങ്ങൾ സാക്ഷ്യപ്പെടുത്തുന്നു: നമ്മുടെ കർത്താവിന്റെ പീഡാനുഭവ വെള്ളിയാഴ്ച (ܕܡܲܓܵܗܲܝ ܥܪܘܼܒܼܬܵܐ ܕܚܲܫܵܐ ܘܐ݇ܪܵܙܹ̈ܐ ܕܦܸܨܚܵܐ ), വലിയ ശനിയാഴ്ച ( ܕܡܲܓܵܗܲܝ ܫܲܒܿܬܼܵܐ ܪܲܒܿܬܼܵܐ), നമ്മുടെ കർത്താവിന്റെ പുനരുത്ഥാനത്തിന്റെ മഹത്തായ ഞായർ (ܕܡܲܓܵܗܲܝ ܚܲܕܒܿܫܲܒܵܐ ܪܲܒܵܐ ܕܲܩܝܵܡܬܹܿܗ ܕܡܵܪܲܢ ). [ഹുദ്ര, 482-558].
പെസഹാ ദിനത്തിലെ ആചരണം
പെസഹാ ത്രിദിനങ്ങളുടെ ആദ്യ ദിവസമായ വ്യാഴാഴ്ച വൈകുന്നേരം പീഡാനുഭവ വെള്ളിയാഴ്ചയുടെ റംശായോടും പെസഹായുടെ ആഘോഷത്തോടും കൂടി ആരംഭിക്കുന്നു. ആരാധനാക്രമ ഗ്രന്ഥമായ ഹുദ്ര, തലക്കെട്ട് സാക്ഷ്യപ്പെടുത്തുന്നു: 'പീഡാനുഭവ വെള്ളിയുടെ റംശായും പെസഹായുടെ രഹസ്യങ്ങളും'. ( ܕܡܲܓܵܗܲܝ ܥܪܘܼܒܼܬܵܐ ܕܚܲܫܵܐ ܘܐ݇ܪܵܙܹ̈ܐ ܕܦܸܨܚܵܐ )
എല്ലാ പുരാതന ക്രൈസ്തവ ആരാധനക്രമങ്ങൾ പൊതുവായും, പൗരസ്ത്യ സുറിയാനി പാരമ്പര്യവും വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ പെസഹാ കുർബാന ആഘോഷിക്കാൻ നിർദ്ദേശിക്കുന്നു. ഈ രണ്ട് ആഘോഷങ്ങളും ഒരൊറ്റ യൂണിറ്റായി സമന്വയിപ്പിച്ചതിനാൽ, ഈ സായാഹ്ന ആഘോഷം റംശായോടെ ആരംഭിക്കുകയും പരി. കുർബാനയോടെ തുടരുകയും ചെയ്യുന്നു. റംശായുടെ ശൂറായാ ദ് ബാത്തറിന് ശേഷം കുർബാന ആരംഭിക്കുന്നു. തലക്കെട്ടിൽ തന്നെ ഇന്നത്തെ കുർബാനയെ 'പെസഹാ കുർബാന' എന്ന് വിളിക്കുന്നു. ഈ ദിവസം മാർ നെസ്തോറിയസിന്റെ കൂദാശ (അനാഫൊറ) ആരാധനാഗ്രന്ഥങ്ങൾ നിർദ്ദേശിക്കുന്നു. ഇതിന് മറ്റ് രണ്ട് അനാഫൊറകളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച ദൈവശാസ്ത്രപരമായ അടിത്തറയുണ്ട്. ഇത് നമ്മുടെ കർത്താവിന്റെ അന്ത്യ അത്താഴവും കുരിശിലെ ബലിയർപ്പണവും തമ്മിലുള്ള ബന്ധത്തെ കൂടുതൽ വ്യക്തമായി പ്രതിപാദിക്കുന്നു.
ഇന്നത്തെ ശുശ്രൂഷകളുടെ രണ്ടാം ഭാഗം കുരിശുമരണത്തിന്റെ പെസഹാ ജാഗരണമാണ് (ലെലിയാ). പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലെ അപൂർവമായ മൂന്ന് രാത്രി ആഘോഷങ്ങളിൽ ഒന്നാണിത്. [മറ്റ് രണ്ടെണ്ണം നമ്മുടെ കർത്താവിന്റെ തിരുപിറവിയുടെയും ദനഹായുടെയും ആചരണങ്ങളിലാണ്].
ഹുദ്രയുടെ രണ്ട് പതിപ്പുകളും ഈ ജാഗരണത്തിന്റെ അനന്യമായ പ്രത്യേകതയെ ഊന്നിപ്പറയുന്നു: “ഈ രാത്രി, ലഘുവായ ഭക്ഷണം കഴിച്ചതിനുശേഷം അവർ രാത്രി മുഴുവൻ ജാഗ്രതയിലാണ് ചെലവഴിക്കുന്നതെന്ന് അറിയുക. നമ്മുടെ കർത്താവ് തന്റെ ശിഷ്യന്മാരോട് പറഞ്ഞതുപോലെ: "നിങ്ങൾ പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ". ഈ ഗംഭീരമായ ജാഗരണത്തിൽ ആമുഖ ചടങ്ങുകൾ, മൂന്ന് മൗത്ബെ, സുയ്യാക്ക, ഖാലാ ദ് സഹ്‌റ, സപ്രാ, മാമ്മോദീസായുടെ കർമ്മങ്ങൾ, സമാപന ചടങ്ങുകൾ എന്നിവ ഉൾപ്പെടുന്നു.
ആദ്യത്തെ മൗത്ബെയുടെ സവിശേഷതയാണ് "കാലുകൾ കഴുകുന്ന ഗാനം" ( _Oniyata da Syagta_ ). [ _Breviarium_ ൽ പതിനഞ്ച് പാദങ്ങളുള്ള ഒരു ഗീതവും ഹുദ്രയിൽ മറ്റൊരു അധിക പതിനൊന്ന് പാദങ്ങളുള്ള ഗീതവും നൽകിയിരിക്കുന്നു. Cf. _Breviarium_, 357-359; _Hudra_ , 485-489].
സീറോ മലബാർ സഭയുടെ നവീകരിക്കപ്പെട്ട ആരാധന ക്രമമനുസരിച്ച് കാലുകഴുകൽ ശുശ്രൂഷയും കാലുകഴുകലിന്റെ ഗീതവും പരി. കുർബാനയിലെ സുവിശേഷ പ്രഘോഷണത്തിനു ശേഷം കാറോസൂസായ്ക്ക് മുമ്പാണ് നൽകിയിരിക്കുന്നത്.
ലെലിയായിലെ രണ്ടാമത്തെ മൗത്ബെ കുർബാനയുടെ രഹസ്യത്തെ സൂചിപ്പിക്കുന്നു. സങ്കീർത്തനത്തിന് തൊട്ടുപിന്നാലെയുള്ള കൂട്ടായ സുവിശേഷ പ്രഘോഷണമാണ് (Collective Gospel Proclamation) മൂന്നാമത്തെ മൗത്ബെയുടെ സവിശേഷത. അത് ഈ ദിവസം ആഘോഷിക്കുന്ന രക്ഷാകരമായ സംഭവങ്ങൾക്ക് അടിവരയിടുന്നു.
ഈ സുവിശേഷ പ്രഘോഷണത്തിന് മുമ്പ് ഒരു പ്രദക്ഷിണമുണ്ട്. സുവിശേഷ പ്രഘോഷണത്തെക്കുറിച്ചുള്ള കർമ്മക്രമം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: "[...]അത് [സങ്കീർത്തനം] അവസാനിക്കുമ്പോൾ, ... പുരോഹിതൻ മ്‌ശംശാനയോടൊപ്പം ഏവൻഗെലിയോൻ ഗ്രന്ഥവും ഒരു മെഴുകുതിരിയും തീയില്ലാത്ത ധൂപത്തിനൊപ്പം കങ്കേയിൽ നിന്ന് പുറത്തിറങ്ങി, ബേമ്മയിലേക്ക് കയറുന്നു, മ്‌ശംശാന പറയുന്നു: 'നിശബ്ദതയും ശ്രദ്ധയും പുലർത്തുക, പുരോഹിതൻ കൂട്ടായ സുവിശേഷം പ്രഖ്യാപിക്കുന്നു'.
ഈ സുവിശേഷ പ്രദക്ഷിണത്തിൽ ഒരു മെഴുകുതിരിയും തീയില്ലാത്ത ധൂപവും മാത്രമേ എടുക്കാറുള്ളൂ എന്നത് ശ്രദ്ധേയമാണ്. ഇവിടെ പരി. കുർബാനയിലെ സുവിശേഷ പ്രദക്ഷിണത്തിൽ നിന്ന് വ്യക്തമായ വ്യത്യാസം നമുക്ക് കാണാനാകും. ശൂന്യമായ ധൂപവും ഒറ്റ മെഴുകുതിരിയും ഈശോയുടെ പരിത്യക്തമായ ശരീരത്തെ പ്രതീകപ്പെടുത്തുന്നു, കാരണം അവന്റെ ശരീരത്തിൽ അഭിഷേകം ചെയ്യേണ്ടവർ തങ്ങളുടെ ജീവനെ ഭയന്ന് സ്വയം അകന്നു. പിന്നീട് അദ്ദേഹത്തിന്റെ രഹസ്യ ശിഷ്യന്മാരാണ് അദ്ദേഹത്തെ സംസ്‌കരിക്കുന്നതിനായി സുഗന്ധദ്രവ്യങ്ങളും മീറയും കൊണ്ടുവന്നത് (മത്തായി 27:57-61; മർക്കോസ് 15:42-16,2; ലൂക്കോസ് 23:50-24,1; യോഹന്നാൻ 19:38-42).
സീറോ മലബാർ സഭയുടെ നവീകരിക്കപ്പെട്ട കർമ്മ ക്രമത്തിൽ ഈ കൂട്ടായ സുവിശേഷ പ്രഘോഷണവും സുവിശേഷ പ്രദക്ഷിണവും പൂർണ്ണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു.
വല്ലയിൽ ഗീവർഗീസ് കശ്ശീശാ 🖋️



Comments