സങ്കീർത്തനങ്ങൾമ(മസ്മോറെ)ഈശോയുടെ പാട്ടുപുസ്തകം
- Mar 28, 2025
- 2 min read
സങ്കീർത്തനങ്ങൾ ഈശോയുടെ പാട്ടുപുസ്തകമായിരുന്നു. യൂദപാരമ്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ അവിടുന്നു മസ്മോറെ ആലപിച്ചിരുന്നു. മസ്മോറെ ആലപിച്ചുകൊണ്ട് (സങ്കീ 113-118) അവിടുന്ന് അന്ത്യഅത്താഴത്തിനുശേഷം ഒലിവുമലയിലേക്കു പോയതായി സുവിശേഷം പ്രസ്താവിക്കുന്നു (മത്താ 26:30). "എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ട് (മത്താ 26:30) നീ എന്നെ ഉപേക്ഷിച്ചു"(സങ്കീ 22:1) എന്നുച്ചരിച്ചുകൊണ്ട് അവിടുന്നു കുരിശില്‍ കിടന്നുകൊണ്ടണ്ടു പ്രാര്‍ഥിച്ചു (മത്താ 27:46). "അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു" (സങ്കീ 31:5) എന്ന വാചകം അവിടുത്തെ അന്തിമവചസുകളായിരുന്നു (ലൂക്കാ 23:46).
പഴയനിയമത്തിന്‍റെ ആധ്യാത്മിക ചൈതന്യം മസ്മോറെയില്‍ തെളിഞ്ഞുനില്‍ക്കുന്നു. ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഇസ്രായേലിന്‍റെ വിവിധ വികാരങ്ങളാണു മസ്മോറെയിലൂടെ പ്രകടമാകുന്നത്. പ്രാര്‍ഥന, സ്തുതി, നന്ദിപറച്ചില്‍, ശരണം, വിലാപം തുടങ്ങിയ അനുഭവങ്ങളുടെ ശക്തമായ പ്രകാശനമാണ് അവയില്‍ കാണുക. അതുകൊണ്ടുതന്നെ "വിശുദ്ധഗ്രന്ഥത്തിന്‍റെ ആധ്യാത്മികതയുടെ ദര്‍പ്പണമായും" അവയെ വിശേഷിപ്പിക്കാറുണ്ട്. അവരുടെ ദൈവസ്നേഹവും ദൈവവിശ്വാസവും ദൈവാശ്രയത്വവും മസ്മോറെയില്‍ ഉടനീളം കാണാം. ദൈവത്തെ ഭയപ്പെടുകയും പാപത്തെപ്പറ്റി മനസ്തപിക്കുകയും ചെയ്യുന്ന ആത്മാവിന്‍റെ വികാരങ്ങള്‍ അതില്‍ വ്യക്തമാണ്. ഇസ്രായേലിന്‍റെ അവിശ്വസ്തതയും ഒപ്പം ദൈവത്തിന്‍റെ പൈതൃകമായ സ്നേഹവും അവയില്‍ ആവിഷ്കൃതമാകുന്നുണ്ട്.
ഈശോയുടെ പ്രാര്‍ഥനയുടെ പ്രധാനഘടകം മസ്മോറെയായിരുന്നു. യൂദപാരമ്പര്യമനുസരിച്ചും ഈശോയെ പിന്‍ചെന്നും ശ്ലീഹന്മാരും ആദിമസഭയും മസ്മോറെ ധാരാളമായി തങ്ങളുടെ പ്രാര്‍ഥനകളില്‍ ഉപയോഗിച്ചിരുന്നു (എബ്രാ 2:12; 1 കൊറ 14:15, അപ്പെ 4:8). ഈശോയില്‍ കണ്ടതും ഈശോ പഠിപ്പിച്ചതുമായ മാതൃക ശിഷ്യന്മാര്‍ സ്വന്തമാക്കി. മസ്മോറകള്‍ പാടി ശ്ലീഹന്മാര്‍ പ്രാര്‍ഥിക്കുകയും (ശ്ലീഹ. നട 16:25) പ്രാര്‍ഥിക്കാന്‍ സമൂഹത്തെ ഉപദേശിക്കുകയും (അപ്പെ 5:19) ചെയ്തു.
സഭയുടെ ആരാധനക്രമങ്ങളായ വിശുദ്ധ ഖുര്‍ബാന, യാമപ്രാര്‍ഥന, ഖൂദാശകളുടെ പരികര്‍മങ്ങള്‍ തുടങ്ങിയവ പരിശോധിച്ചാല്‍ അവയില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്ന മസ്മോറെ സമ്പന്നമായ പ്രാര്‍ഥനകളാണെന്നു കാണുവാന്‍ സാധിക്കും. അവയെ മാറ്റിനിര്‍ത്തി സഭയ്ക്ക് ഒരു പ്രാര്‍ഥനാശൈലിയെപ്പറ്റി ചിന്തിക്കുക തന്നെ സാദ്ധ്യമല്ല! സഭയുടെ ആരംഭംമുതല്‍ ഇന്നുവരെ രചിക്കപ്പെട്ട പ്രാര്‍ഥനകളും ഭക്താഭ്യാസങ്ങളും ഗാനങ്ങളും അവയില്‍ നിന്നാണ് ആശയവും ശൈലിയും സ്വീകരിച്ചിട്ടുള്ളത്.
മസ്മോറാകളുടെ വിഷയം താന്‍ തന്നെയാണെന്ന് ഈശോ പഠിപ്പിച്ചിട്ടുണ്ട്. ഉത്ഥാനാനന്തരം ശിഷ്യര്‍ക്കു പ്രത്യക്ഷപ്പെട്ടപ്പോള്‍ അവിടുന്നു പറഞ്ഞു: "മോശയുടെ നിയമത്തിലും പ്രവാചകന്മാരിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു എന്നു ഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ടല്ലോ" (ലൂക്കാ 24:44). മസ്മോറെ മ്ശിഹായെപ്പറ്റിയുള്ള യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തുന്നു. പുതിയ നിയമം പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമാകയാല്‍ മെശ്യാനിക സത്യങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളായിട്ടാണു മസ്മോറെ പരിഗണിക്കപ്പെടുന്നത്. അവയില്‍ ഇസ്രായേല്‍, സീയോന്‍, ഓറെശ്ലെം, ദൈവത്തിന്‍റെ പട്ടണം തുടങ്ങിയവ സഭയുടെ പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. ദൈവാലയവും യഹൂദ ആരാധനയും സഭയുടെ ശ്രേഷ്ഠമായ ലിറ്റര്‍ജിയുടെ പ്രതീകങ്ങളാണ്. അവയിലൂടെ മ്ശിഹായേയും സഭയേയും സംബന്ധിച്ചുള്ള രഹസ്യങ്ങളിലേയ്ക്ക് ആഴമായി നാം ഇറങ്ങിച്ചെല്ലുന്നു. മസ്മോറെയില്‍ പ്രതിപാദിക്കപ്പെടുന്ന കര്‍ത്താവു മ്ശിഹായാണ്. അവിടുത്തോടുള്ള വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനും മസ്മോറാലാപനം ഉപകരിക്കുന്നു.
മസ്മോറെയില്‍ മ്ശിഹാ വ്യക്തി എന്നനിലയിലും സമൂഹത്തിന്‍റെ തലവന്‍ (മൗതികശരീരത്തിന്‍റെ ശിരസ്സ്) എന്ന നിലയിലും പ്രാര്‍ഥിക്കുന്നു. അവ ആലപിക്കുമ്പോള്‍ ദൈവത്തെ സ്തുതിക്കുന്ന മ്ശിഹായോടു ചേര്‍ന്നു സഭയും പ്രാര്‍ഥിക്കുന്നു (സങ്കീ 34:3) അപ്പോള്‍, മ്ശിഹായുടെ പ്രാര്‍ഥന സഭയുടേതും സഭയുടെ പ്രാര്‍ഥന മ്ശിഹായുടേതുമായിത്തീരുന്നു.
പഴയനിയമപശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന പ്രാര്‍ഥനകള്‍ ഈശോയുടെയും ശിഷ്യന്മാരുടെയും പ്രാര്‍ഥനാനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആദിമസഭ രൂപപ്പെടുത്തിയപ്പോള്‍ മ്ശിഹാരഹസ്യത്തിലേയ്ക്കാണ് അവ കേന്ദ്രീകരിക്കപ്പെട്ടത്.
ബേത് തോമ ദയറ



Comments