top of page

വിശുദ്ധ തോമസ്‌ മൂറും, വിശുദ്ധ ജോണ്‍ ഫിഷറും

  • Jun 21, 2023
  • 2 min read

ജൂൺ 22

വിശുദ്ധ തോമസ്‌ മൂര്‍

ഇംഗ്ലണ്ടിലെ ലണ്ടനിലായിരുന്നു വിശുദ്ധ തോമസ്‌ മൂര്‍ ജനിച്ചത്. ഹെന്‍റി എട്ടാമന്റെ ചാന്‍സലര്‍ പദവി വഹിച്ചിരുന്നയാളായിരുന്നു വിശുദ്ധന്‍. ഒരു പൊതുസേവകനുമെന്ന നിലയില്‍ വിശുദ്ധന്റെ ജീവിതം മാനുഷിക അവബോധത്തിന്റേയും ക്രിസ്തീയ ജ്ഞാനത്തിന്റേയും ഒരു അസാധാരണ സങ്കലനമായിരുന്നു. ഒരു അത്മായ ഭരണാധികാരിക്ക് യേശുവിന്റെ തിരുസഭയില്‍ യാതൊരു അധികാരവുമില്ല എന്ന വിശുദ്ധന്റെ നിലപാടിന് അദ്ദേഹത്തിന് സ്വന്തം ജീവന്‍ തന്നെ ബലികഴിക്കേണ്ടതായി വന്നു. പ്രസിദ്ധനായ വക്കീലും, മാന്യനും, നാല് കുട്ടികളുടെ പിതാവുമായിരുന്ന വിശുദ്ധന്‍ ഇംഗ്ലണ്ടിന്റെ ചാന്‍സലര്‍ ആയിരുന്നു. അഗാധമായ ആത്മീയതയുള്ളവനായിരുന്ന വിശുദ്ധന്‍ ആരഗോണിലെ കാതറീനെ വിവാഹ മോചനം ചെയ്തുകൊണ്ട് ആനെ ബോളിനെ വിവാഹം ചെയ്യുവാനുള്ള ഹെന്‍റി രാജാവിന്റെ തീരുമാനത്തെ എതിര്‍ത്തു. മാത്രമല്ല, മാര്‍പാപ്പായെ നിഷേധിച്ചുകൊണ്ട് റോമില്‍ നിന്നും വേര്‍പിരിഞ്ഞ് ഇംഗ്ലണ്ടിലെ സഭയുടെ പരമാധികാരിയാകുവാനുള്ള രാജാവിന്റെ ശ്രമങ്ങളെ വിശുദ്ധന്‍ അംഗീകരിച്ചതുമില്ല.


രാജ്യദ്രോഹകുറ്റത്തിന് വിശുദ്ധന്‍ ലണ്ടന്‍ ടവറില്‍ വിചാരണ ചെയ്യപ്പെട്ടു. കുറ്റവിചാരണയില്‍ തന്റെ മനസ്സാക്ഷിക്കനുസരിച്ചുള്ള തന്റെ പ്രവര്‍ത്തിയില്‍ ക്രൈസ്തവലോകത്തെ സകല സമിതികളുടേയും പിന്തുണ തനിക്കുണ്ടെന്ന് തിരിച്ചറിയുന്നതായും വിശുദ്ധന്‍ പ്രഖ്യാപിച്ചു. ഒരു സുപ്രധാനിയായ നയതന്ത്രജ്ഞന്‍, ഉപദേഷ്ടാവ്‌ എന്നീ നിലകളില്‍ തിളങ്ങിയ വിശുദ്ധന്‍, യഥാര്‍ത്ഥ രാജഭക്തി രാജാവിന്റെ തീരുമാനങ്ങളെ അന്ധമായി സ്വീകരിക്കുന്നതല്ല എന്നറിഞ്ഞുകൊണ്ട് തന്റെ ധാര്‍മ്മിക മൂല്യങ്ങളെ രാജാവിനെ പ്രീതിപ്പെടുത്തുവാനായി ബലികഴിക്കുവാന്‍ തയ്യാറായില്ല.


രാജാവായിരുന്ന ഹെന്‍റിക്ക് ഇത് വ്യക്തമായി അറിയാമായിരുന്നുവെങ്കിലും, വിശുദ്ധനെ തന്റെ പക്ഷത്താക്കുവാന്‍ വ്യര്‍ത്ഥമായി ശ്രമിച്ചു, കാരണം തോമസ് മൂറിന്റെ അംഗീകാരത്തിന് അതിന്റേതായ വിലയുണ്ടെന്ന കാര്യവും, അദ്ദേഹം ആരാലും ചോദ്യം ചെയ്യപ്പെടാത്ത വ്യക്തിത്വത്തിനുടമയുമായിരുന്നുവെന്ന കാര്യവും രാജാവിനറിയാമായിരുന്നു. എന്നാല്‍ തനിക്ക്‌ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ അംഗീകരിക്കാതെ വിശുദ്ധന്‍ തന്റെ ചാന്‍സലര്‍ പദവിയില്‍ നിന്നും രാജിവെച്ചപ്പോള്‍ രാജാവിന് എങ്ങിനെയെങ്കിലും തോമസിനെ ഒഴിവാക്കേണ്ടതായി വന്നു.


ഹെന്‍റി എട്ടാമന്റെ വിവാഹ മോചനത്തിനും, പുനര്‍ വിവാഹത്തിനും, കൂടാതെ മാര്‍പാപ്പായെ നിരാകരിച്ചുകൊണ്ട് ഇംഗ്ലണ്ടിലെ സഭാധികാരിയാകുവാനുമുള്ള ഹെന്‍റി എട്ടാമന്റെ ശ്രമങ്ങള്‍ക്ക് അംഗീകാരം നല്‍കാത്തതിനും 1535 ജൂലൈ 6ന് ലണ്ടനിലെ ടവര്‍ ഹില്ലില്‍ വെച്ച് വിശുദ്ധനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നാനൂറ് വര്‍ഷങ്ങള്‍ക്കുശേഷം, 1935-ല്‍ വിശുദ്ധ തോമസ്‌ മൂറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഏ.ഡി. 2000-ത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വിശുദ്ധ തോമസ്‌ മൂറിനെ രാഷ്ട്രീയ നേതാക്കന്‍മാരുടെ മാധ്യസ്ഥനായി നിര്‍ദ്ദേശിച്ചു.

വിശുദ്ധ ജോണ്‍ ഫിഷര്‍


ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ദൈവശാസ്ത്രം പഠിച്ച വിശുദ്ധ ജോണ്‍ ഫിഷര്‍ റോച്ചെസ്റ്ററിലെ മെത്രാനായി തീര്‍ന്നു. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന ‘ബുദ്ധിയിയും, പാണ്ഡിത്യവും കൂടാതെ എല്ലാവരാലും അംഗീകരിക്കപ്പെട്ട നന്മയും ഒരുമിക്കുമ്പോള്‍ അവനുമായി താരതമ്യം ചെയ്യുവാന്‍ ആരുമില്ലെന്നാണ് ഞാന്‍ കണക്കാക്കുന്നത്’ എന്നാണ് വിശുദ്ധ തോമസ്‌ മൂര്‍, ജോണ്‍ ഫിഷറിനെ കുറിച്ച് എഴുതിയിരിക്കുന്നത്. വിശുദ്ധ ജോണ്‍ ഫിഷറും സുഹൃത്തായിരുന്ന വിശുദ്ധ തോമസ് മൂറും സഭയുടെ ഐക്യത്തിനും, വിവാഹ ബന്ധത്തിന്റെ ദൃഡതക്കും വേണ്ടി തങ്ങളുടെ ജീവന്‍ ബലികഴിച്ചു.


ജോണ്‍ ഫിഷര്‍ ഇറാസ്മസ്, തോമസ്‌ മൂര്‍ തുടങ്ങിയവരും മറ്റ് നവോത്ഥാന നായകരുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ മറ്റ് ചില വിശുദ്ധരുടെ ജീവിതത്തില്‍ കാണപ്പെടുന്നത് പോലെയുള്ള ബാഹ്യമായ ലാളിത്യം വിശുദ്ധന്റെ ജീവിതത്തില്‍ കാണുവാന്‍ കഴിയുകയില്ല. അഗാധമായ പാണ്ഡിത്യമുള്ളവനായിരുന്നു വിശുദ്ധന്‍, തന്റെ കാലഘട്ടത്തിലെ ബുദ്ധിജീവികളും, രാഷ്ട്രീയ നേതാക്കളുമായി ഏറെ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിന്നു. അക്കാലത്തെ സംസ്കാരത്തില്‍ തല്‍പ്പരനായിരുന്ന വിശുദ്ധന്‍ ക്രമേണ കേംബ്രിഡ്ജിലെ ചാന്‍സലര്‍ ആയി തീര്‍ന്നു.


തന്റെ 35-മത്തെ വയസ്സില്‍ വിശുദ്ധന്‍ മെത്രാനായി അഭിഷിക്തനായി. ഇംഗ്ലണ്ടിലെ സുവിശേഷ പ്രഘോഷണത്തിന്റെ നിലവാരം ഉയര്‍ത്തുക എന്നതായിരുന്നു വിശുദ്ധന്റെ ലക്ഷ്യങ്ങളിലൊന്ന്. വിശുദ്ധന്‍ സ്വയം ഒരു നല്ല സുവിശേഷകനും, എഴുത്തുകാരനുമായിരുന്നു. വിശുദ്ധന്റെ അനുതാപ-സങ്കീര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ മരണത്തിന് മുന്‍പ്‌ ഏഴ് പ്രാവശ്യം പുനഃപ്രസാദനം ചെയ്യപ്പെട്ടിട്ടുണ്ട്. ലൂതറനിസത്തിന്റെ വരവോട് കൂടി വിശുദ്ധന്‍ വിവാദങ്ങളുടെ നീര്‍ച്ചുഴിയില്‍പ്പെട്ടു. മതവിരുദ്ധവാദത്തിനെതിരായുള്ള വിശുദ്ധന്റെ എട്ട് കൃതികള്‍ യൂറോപ്പിലെ ദൈവശാസ്ത്രജ്ഞര്‍ക്കിടയില്‍ വിശുദ്ധന് നേതൃസ്ഥാനം ലഭിക്കുന്നതിന് കാരണമായി.


1521-ല്‍ ഹെന്‍റി എട്ടാമന്റെ വിവാഹത്തെ കുറിച്ചുള്ള ആശയകുഴപ്പങ്ങളെ കുറിച്ച് അന്വോഷിക്കുവാന്‍ സഭാവൃത്തങ്ങള്‍ വിശുദ്ധനോടാവശ്യപ്പെടുകയുണ്ടായി. കാതറീനുമായുള്ള രാജാവിന്റെ വിവാഹത്തിനാണ് സാധുതയെന്ന് പ്രഖ്യാപിക്കുകയും, ഇംഗ്ലണ്ടിലെ സഭയുടെ പരമാധികാരിയാകുവാനുള്ള രാജാവിന്റെ അവകാശവാദങ്ങളെ നിഷേധിക്കുകയും ചെയ്യുക വഴി വിശുദ്ധന്‍ രാജാവിന്റെ അപ്രീതിക്ക് പാത്രമായി. അതേതുടര്‍ന്ന് വിശുദ്ധനെ ഒഴിവാക്കുവാനായി 'കെന്റിലെ കന്യകാസ്ത്രീയായ എലിസബത്ത് ബാര്‍ട്ടന്റെ മുഴുവന്‍ വെളിപാടുകളും റിപ്പോര്‍ട്ട് ചെയ്തില്ല' എന്ന കുറ്റം രാജാവ്‌ വിശുദ്ധനില്‍ ആരോപിച്ചു.


മോശമായ ആരോഗ്യാവസ്ഥയിലും പുതിയ സ്ഥാനാരോഹണ ചടങ്ങില്‍ പ്രതിജ്ഞയെടുക്കുവാന്‍ വിശുദ്ധനെ വിളിച്ചു വരുത്തി. എന്നാല്‍ അത് ഹെന്‍റിയുടെ വിവാഹ മോചനത്തിന് സാധുത നല്‍കുക, ഇംഗ്ലണ്ടിലെ സഭയുടെ പരമാധികാരിയായികൊണ്ടുള്ള രാജാവിന്റെ പ്രഖ്യാപനത്തെ അംഗീകരിക്കുക എന്നീ ഉദ്ദേശങ്ങളോട് കൂടിയായിരുന്നതിനാല്‍ വിശുദ്ധ ജോണ്‍ ഫിഷറും, വിശുദ്ധ തോമസ്‌ മൂറും പ്രതിജ്ഞയെടുക്കുവാന്‍ വിസമ്മതിച്ചു. തുടര്‍ന്ന്‍ അവരെ ലണ്ടന്‍ ടവറിലേക്കയച്ചു; അവിടെ 14 മാസത്തോളം ജോണ്‍ ഫിഷറിന് വിചാരണ കൂടാതെ തടവില്‍ കഴിയേണ്ടതായി വന്നു. അവസാനം അവരെ ജീവപര്യന്തം തടവിനും, വസ്തുവകകള്‍ കണ്ടുകെട്ടുവാനും ഉത്തരവിട്ടു.

വീണ്ടും വിചാരണക്കായി ഹാജരാക്കിയപ്പോള്‍ അവര്‍ രണ്ട് പേരും നിശബ്ദരായി നില്‍ക്കുകയാണ് ഉണ്ടായത്‌. പാപ്പാ ജോണ്‍ ഫിഷറിനെ കര്‍ദ്ദിനാള്‍ ആയി നിയമിച്ചതിനാല്‍ രാജാവ്‌ കൂടുതല്‍ കോപിഷ്ടനാവുകയും രാജ്യദ്രോഹ കുറ്റം ചുമത്തി അദ്ദേഹത്തെ വധിക്കുവാന്‍ ഉത്തരവിടുകയും ചെയ്തു. അദ്ദേഹത്തിന്റെ ശരീരം മുഴുവന്‍ ദിവസവും അവിടെത്തന്നെ ഇടുകയും ശിരസ്സ്‌ ലണ്ടന്‍ പാലത്തില്‍ തൂക്കുകയും ചെയ്തു. അതിനുശേഷം രണ്ടാഴ്ചകള്‍ കഴിഞ്ഞാണ് വിശുദ്ധ തോമസ്‌ മൂറിന്റെ വധശിക്ഷ നടപ്പാക്കിയത്‌.

Recent Posts

See All
മാർ മാറി ശ്ലീഹായുടെ തിരുനാൾ, കൈത്താ കാലം രണ്ടാം വെള്ളിയാഴ്ച

കൈത്താക്കാലം രണ്ടാം വെള്ളി മാർ മാറി ശ്ലീഹായുടെ ദുക്റാന. മദ്ധ്യപൂർവ ദേശങ്ങളിലുള്ള പൗരസ്ത്യസുറിയാനി നസ്രാണികൾക്കും ഹെന്ദോയിലെ മാർതോമ്മാ...

 
 
 
വി. അന്ത്രയോസ് ശ്ലീഹ, നവംബർ 30

ക്രിസ്തുവിനെ അനുഗമിച്ച ആദ്യ ശിഷ്യന്മാര്‍ വിശുദ്ധ പത്രോസിന്റെ സഹോദരനായ അന്ത്രയോസും, യോഹന്നാനുമാണ്. ക്രിസ്തുവുമായുള്ള ഇവരുടെ ആദ്യത്തെ...

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page