പ. അമ്മയെകുറിച്ചുള്ള നാലു വിശ്വാസ സത്യങ്ങള്‍
- Sep 19, 2023
- 2 min read
മറിയം ദൈവമാതാവ്
പൗരസ്ത്യസഭകളിൽ 'ദൈവസംവാഹക' എന്നർത്ഥമുള്ള 'തിയോടോക്കോസ്' എന്ന പേരാണ് ഈ പദവി സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്.
ലോകത്തില്‍ മറ്റൊരു മനുഷ്യവ്യക്തിക്കും ലഭിക്കാത്ത സ്ഥാനമാണ് മറിയത്തിന്റെ ദൈവമാതൃസ്ഥാനം. മറിയം എന്റെ ദൈവത്തിന്റെ അമ്മയാണ്. മറിയത്തെ ദൈവത്തിന്റെ അമ്മ എന്ന് വിളിക്കുമ്പോള്‍ അവളുടെ പുത്രന്‍ ദൈവമാണെന്ന് നമ്മള്‍ ഏറ്റുപറയുന്നു. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ എലിസബത്താണ് മറിയത്തെ ആദ്യമായി ”എന്റെ കര്‍ത്താവിന്റെ അമ്മ” എന്ന് വിളിക്കുന്നത് (ലൂക്ക 1:43). പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവര്‍ക്ക് മാത്രമേ മറിയത്തെ കര്‍ത്താവിന്റെ അമ്മ എന്ന് വിളിക്കാന്‍ സാധിക്കൂ. ദൈവമാതാവിലുള്ള വിശ്വാസം അധഃപതിക്കുമ്പോള്‍ ദൈവപുത്രനിലും, ദൈവപിതാവിലുമുള്ള ഉള്ള വിശ്വാസം അധഃപതിക്കുമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എഡി. 431ല്‍ കൂടിയ എഫേസൂസ് സൂനഹദോസ് മറിയത്തിന്റെ ദൈവമാതൃത്വം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. ജനുവരി 1 നാണ് ദൈവമാതൃത്വതിരുനാള്‍ ആഘോഷിക്കുന്നത്.
മറിയം നിത്യകന്യക വിശുദ്ധ അഗസ്റ്റിന്‍ മറിയത്തിന്റെ നിത്യകന്യാത്വത്തെക്കുറിച്ച് പഠിപ്പിക്കന്നത്; ‘മറിയം ഈശോയെ ഗര്‍ഭം ധരിക്കുന്നതിനു മുമ്പും ഈശോയുടെ ജനനസമയത്തും, ജനനശേഷവും കന്യകയായിരുന്നു എന്നതാണ്’. മിശിഹായുടെ ജനനത്തെക്കുറിച്ചുള്ള ഏശയ്യാ പ്രവചനം ‘കന്യക ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും (ഏശ 7:14; മത്താ 1:22-23) എന്നതാണല്ലോ. സ്വര്‍ഗ്ഗത്തില്‍ മാതാവില്ലാതെ ജനിച്ചവന്‍ ഭൂമിയില്‍ ഭൗമിക പിതാവില്ലാതെ ജനിച്ചുവെന്ന് സഭാപിതാക്കന്മാര്‍ ഈശോയെക്കുറിച്ച് പറയുമ്പോള്‍ മാതാവിന്റെ കന്യാത്വത്തിന് ശക്തമായ തെളിവുകള്‍ നല്‍കുന്നു. യോഹ 20:19-29നെ വ്യാഖ്യാനിക്കുന്ന വിശുദ്ധ അഗസ്റ്റിന്‍ ജനലും വാതിലും തകര്‍ക്കാതെ മുറിയില്‍ അടച്ചിരുന്ന ശിഷ്യന്മാരുടെ മധ്യേ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷനാവുകയും ചെയ്ത ഉത്ഥിതനായ ഈശോയുടെ ദൃഷ്ടാന്തം അവതരിപ്പിച്ച് കന്യാത്വം നഷ്ടപ്പെടാതെ മറിയം ഈശോയെ ഗര്‍ഭം ധരിക്കുകയും പ്രവസിക്കുകയും ചെയ്തുവെന്ന് സ്ഥാപിക്കുന്നു. വചനം അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുന്നവരും, വളച്ചൊടിക്കുന്നവരുമാണ് മറിയത്തിന് ഈശോയെക്കൂടാതെ വേറെ മക്കളും ഉണ്ടായിരുന്നുവെന്ന വ്യാജപ്രചരണം നടത്തുന്നത്. എ.ഡി. 649ല്‍ ലാറ്ററന്‍ സുനഹദോസില്‍ വച്ച് തിരുസഭ മാതാവ് നിത്യകന്യകയാണ് എന്നു പ്രഖ്യാപിക്കുകയും ഇപ്പോഴും പഠിപ്പിക്കുകയും ചെയ്യുന്നു.
മറിയം അമലോത്ഭവ
ദൈവം മറിയത്തിന് നല്‍കിയ അതിവിശിഷ്ട ദാനങ്ങളില്‍ ഒന്നാണ് മറിയത്തിന്റെ അമലോത്ഭവം. മറിയം തന്റെ അമ്മയായ അന്നയുടെ ഉദരത്തില്‍ ഉത്ഭവിച്ച അതേ നിമിഷം ദൈവം മറിയത്തിന് പാപരഹിതമായ, വരപ്രസാദമുള്ള ആത്മാവിനെ സമ്മാനിച്ചു. അങ്ങനെ ഉത്ഭവപാപത്തില്‍ വീഴാതെ രക്ഷിച്ചു. ക്രിസ്തുവിന്റെ മുന്നോടിയായ യോഹന്നാനെ അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ ദൈവം ശുദ്ധീകരിച്ചു (ലൂക്കാ 1:15,41) മാതാവിന്റെ ഉദരത്തില്‍ ജെറമിയായ്ക്ക് രൂപം നല്‍കുന്നതിനു മുമ്പേ ദൈവം ജെറമിയായെ അറിഞ്ഞു. ജനിക്കുന്നതിനു മുമ്പേ ദൈവം ജെറമിയായെ വിശുദ്ധീകരിച്ചു (ജെറ 1:4-5). ജെറമിയായെയും, യോഹന്നാനെയും ജനിക്കുന്നതിനുമുമ്പ് ദൈവം വിശുദ്ധീകരിച്ചെങ്കില്‍ ദൈവപുത്രന്റെ അമ്മയാകാന്‍ അനാദിയിലെ തിരഞ്ഞെടുക്കപ്പെട്ടവളെ ദൈവം ജനിക്കുന്നതിനുമുമ്പേ വിശുദ്ധീകരിക്കില്ലെ? ലൂക്ക 1:28ലെ ‘ദൈവകൃപ നിറഞ്ഞവളെ’ എന്ന ദൂതന്റെ അഭിസംബോധന ദൂതന്‍ പ്രത്യക്ഷപ്പെടുന്നതിനുമുമ്പേ മറിയം കൃപ നിറഞ്ഞവളാണെന്നുള്ള വാദം ശരിവയ്ക്കുന്നു.' 1854 ഡിസംബര്‍ 8-നാണ് പീയൂസ് 9-മന്‍ മാര്‍പാപ്പ, അവര്‍ണനീയനായ ദൈവം ( ineffabilis Deus ) എന്ന ചാക്രിക ലേഘനത്തിലൂടെ മാതാവിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു.
മറിയം സ്വര്‍ഗ്ഗാരോപിത
തനിക്ക് ഉദരത്തില്‍ ഇടം നല്‍കിയവളെ യേശുക്രിസ്തു സ്വര്‍ഗ്ഗത്തില്‍ ഇടം നല്‍കി ആദരിച്ചു. ഇത് കര്‍ത്താവിന്റെ പ്രവൃത്തിയാണ്. അപ്പസ്‌തോലന്മാര്‍ പഠിപ്പിച്ചതും അന്നുമുതലേ സാര്‍വ്വത്രികസഭയില്‍ വിശ്വസിച്ചിരുന്നതുമായ ഒരു സത്യമാണ് മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം. ദൈവത്തിന് പ്രിയങ്കരനായി ജീവിച്ച ഹെനോക്ക് സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടു (ഉല്‍പ 5:24). ഏലിയാ ഒരു ചുഴിലിക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്കു ഉയര്‍ന്നു (2 രാജ 2:11). വിശ്വാസം മൂലം ഹെനോക്ക് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുവെങ്കില്‍ ഏലിയാ മരണം കാണാതെ സംവഹിക്കപ്പെട്ടുവെങ്കില്‍ കര്‍ത്താവ് അരുളിചെയ്ത കാര്യങ്ങള്‍ നിറവേറും എന്ന് വിശ്വസിച്ച ഭാഗ്യവതിയായ മറിയം സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുക എത്രയോ യുക്തം! 1950 നവംബര്‍ 1ന് 12-ാംമന്‍ പിയൂസ് മാര്‍പാപ്പയാണ് മറിയം സ്വര്‍ഗ്ഗാരോപിത എന്ന വിശ്വാസ സത്യം പ്രഖ്യാപിച്ചത്. തിരുസഭ ഓഗസ്റ്റ് 15ന് ഈ തിരുനാൾ ആഘോഷിക്കുന്നു.



Comments