മംഗള വാർത്ത - പിറവി കാലങ്ങൾ (സൂവാറ -യൽദാ) Season of Annunciation and Nativity
- Dec 3, 2024
- 2 min read
സീറോ മലബാർ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്നത് മനുഷ്യാവതാര രഹസ്യത്തെ അനുസ്മരിക്കുന്ന മംഗളവാർത്ത കാലത്തോടുകൂടിയാണ്. ഡിസംബർ 25 ആം തീയതി ആഘോഷിക്കുന്ന ഈശോയുടെ തിരുപ്പിറവിയെ കേന്ദ്രമാക്കിയിട്ടുള്ളതാണ് ഈ കാലങ്ങൾ. തിരുപ്പിറവിക്ക് മുമ്പ് നാലും തിരുപ്പിറവിക്ക് ശേഷം രണ്ടും ആഴ്ചകളാണ് ഈ കാലത്തിലുള്ളത്. തിരുപ്പിറവിക്ക് ഒരുക്കമായി ഡിസംബർ ഒന്നു മുതൽ 25 വരെ മാർത്തോമാ ക്രിസ്ത്യാനികൾ 25 നോമ്പ് ആചരിക്കുന്നു.
ഈശോയിൽ പൂർത്തിയാകുന്ന രക്ഷാകര പ്രവർത്തി ആരംഭിക്കുന്നത് അവിടുത്തെ ജനനത്തോട് കൂടിയാണ്. സുറിയാനി ഭാഷയിൽ സുവാറ എന്നാണ് മംഗള വാർത്താ കാലത്തിന്റെ പേര്. പ്രഖ്യാപനം, അറിയിപ്പ്, എന്നൊക്കെയാണ് സുവാറ എന്ന പദത്തിന്റെ അർത്ഥം. സുറിയാനി ഭാഷയിൽ യൽദ എന്നാണ് പിറവി കാലത്തിന്റെ പേര്.
രക്ഷകനെ പ്രതീക്ഷിച്ചിരുന്ന മാനവ വംശത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മംഗളകരമായ വാർത്തയായിരുന്നു ഗബ്രിയേൽ ദൂതൻ പരിശുദ്ധ കന്യകാമറിയത്തെ അറിയിച്ചത്. അങ്ങനെ സമയത്തിന്റെ തികവിൽ പൂർത്തിയായ ഈശോയുടെ മനുഷ്യാവതാര രഹസ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കാലങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. അവിടുത്തെ മുന്നോടിയായ യോഹന്നാൻ മാംദാനയുടെ ജനനത്തെ കുറിച്ചുള്ള മുന്നറിയിപ്പും അദ്ദേഹത്തിന്റെ ജനനവും അടങ്ങുന്ന മംഗള സംഭവവും ഈ ദിവസങ്ങളിൽ സഭ അനുസ്മരിക്കുന്നു.
തന്നിൽ വിശ്വസിക്കുന്ന ഒരു ജനത്തെ വാർത്തെടുക്കാൻ ദൈവം അബ്രാഹത്തിന് സന്തതിയെ നൽകിയത് പോലെ പുതിയ നിയമ ജനതയുടെ സൃഷ്ടിക്ക് മുന്നോടിയായി സക്കറിയക്ക് ദൈവം യോഹന്നാനെ നൽകുന്നു. വിശ്വാസത്തിൽ അടിയുറച്ച് ജീവിക്കുകയും ദൈവകൽപ്പനകൾ പാലിക്കുകയും ചെയ്യുന്ന വ്യക്തികളിലൂടെയും അവരുടെ സന്താനങ്ങളിലൂടെയും ആണ് ദൈവത്തിന്റെ രക്ഷാ പദ്ധതി ആരംഭിച്ചതും തുടർന്നതും ഇനി തുടരേണ്ടതും. മംഗളവാർത്ത കാലത്തിലെ ഒന്നും മൂന്നും ആഴ്ചകളിലെ വായനകൾ ഈ സന്ദേശമാണ് നമുക്ക് നൽകുന്നത്.
ഈശോയുടെ തിരുപ്പിറവിയും ജ്ഞാനികളുടെ സന്ദർശനവും ഈജിപ്തിലേക്കുള്ള പാലായനവും ഈശോയെ ദേവാലയത്തിൽ സമർപ്പിക്കുന്ന സംഭവവും ബാല്യകാലവും പിറവി കാലത്തിലെ പ്രധാന ചിന്താവിഷയങ്ങൾ ആകുന്നു.
ഈ കാലത്തിന്റെ കേന്ദ്രമായ ഈശോയുടെ ജനനം പഴയ നിയമ പ്രതീക്ഷകളുടെയും പ്രവചനങ്ങളുടെയും പൂർത്തീകരണമാണ്. ഹാവാ വഴി വന്ന പാപം നീക്കി കളയാൻ പുത്രൻ തമ്പുരാൻ പരിശുദ്ധ കന്യകാമറിയത്തിൽ നിന്ന് ശരീരം സ്വീകരിച്ച സംഭവമാണ് ഈ കാലത്തിലെ വലിയ സദ്വാർത്ത. മിശിഹായുടെ മനുഷ്യാവതാരത്തിൽ ആണ് അമ്മുനുവേൽ അനുഭവം മനുഷ്യന് സംജാതമായത്. ഈശോയുടെ മനുഷ്യാവതാരം മനുഷ്യനെ പറുദീസ അനുഭവത്തിലേക്ക് നയിക്കുന്നു.
പിറവി തിരുനാളിന് ശേഷമുള്ള രണ്ട് ആഴ്ചകളിൽ മനുഷ്യാവതാരത്തോട് ബന്ധപ്പെട്ടതും പരിസ ജീവിതത്തിനു മുമ്പുള്ളതുമായ സമസ്ത സംഭവങ്ങളും പ്രഘോഷിക്കപ്പെടുന്നു.
നമ്മുടെ അനുദിന ജീവിതത്തിൽ അവതീർണരാകുന്ന മിശിഹായെ നാമും അന്വേഷിച്ചു കണ്ടെത്തണം എന്നാണ് ജ്ഞാനികൾ നമുക്ക് നൽകുന്ന പാഠം. ദൈവവുമായി യഥാർത്ഥ ബന്ധത്തിൽ ആയിരിക്കുമ്പോൾ മാത്രമേ യഥാർത്ഥ ആരാധന സാധ്യമാവുകയുള്ളൂ എന്ന് ദൈവാലയത്തിൽ ആയിരിക്കുന്ന ബാലനായ ഈശോ നമ്മെ പഠിപ്പിക്കുന്നു.
മിശിഹായി ലോകത്തിന് വെളിപ്പെടുത്തിയ മനുഷ്യ വ്യക്തികളിൽ പ്രഥമ സ്ഥാനീയ എന്ന നിലയിൽ പരിശുദ്ധ കന്യകാമറിയത്തെ മംഗളവാർത്ത കാലത്തിൽ തിരുസഭ സവിശേഷമായി വണങ്ങുന്നു. ദൈവമാതാവായ നിരാമറിയത്തെ പ്രത്യേകമായ അനുസ്മരിക്കുന്ന ബുധനാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി മംഗളവാർത്ത അവസാന വെള്ളിയാഴ്ച അതായത് ദനഹായ്ക്ക്യ്ക്ക് മുമ്പുള്ള വെള്ളിയാഴ്ചയാണ് ഈശോയുടെ അമ്മയായ മറിയത്തിന്റെ ദൈവ മാതൃത്വ തിരുനാൾ. മിശിഹായെ ലോകത്തിന് വെളിപ്പെടുത്തിയ വിശുദ്ധരുടെ ഓർമ്മ ആചരിക്കുന്ന ധനഹാ കാലത്തെ ബന്ധപ്പെടുത്തിയാണ് ദൈവമാതൃത്വ മംഗള വാർത്ത കാലത്തെ അവസാന വെള്ളിയാഴ്ച ആഘോഷിക്കുന്നത്.
സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കമ്മീഷൻ ഫോർ ലിറ്റർജി



Comments