നീസിബിസിലെ മാർ യാക്കോബ്
- sleehamedia
- Jul 11, 2024
- 2 min read
✠ ന്സീവീനിലെ മാർ യാക്കോവ്
(തിരുനാൾ: കൈത്താക്കാലം ഒന്നാം വെള്ളി)
✨ ജീവിതചരിത്രം✨
കൈത്താക്കാലത്തിലെ ആദ്യ അറൂവ്താ (വെള്ളിയാഴ്ച) പൗരസ്ത്യ സുറിയാനി സഭയിൽ നിസിബിസിലെ മാർ യാക്കോവിന്റെ ദുക്റാന ആചരിക്കപ്പെടുന്നു. സത്യത്തിന്റെ വലിയ പ്രബോധകനും വക്താവുമായിരുന്ന നിസിബിസിലെ ഈ മെത്രാന്റെ പേരിൽ ലിഖിത കൃതികളൊന്നും നമുക്ക് ലഭിച്ചിട്ടില്ലാത്തതിനാൽ സഭാപിതാക്കന്മാരുടെ ഗണത്തിൽ അദ്ദേഹം ഉൾപ്പെട്ടിട്ടില്ല. എങ്കിലും വിശുദ്ധവും ഭാഗ്യപൂർണ്ണവുമായ തന്റെ ജീവിതം തന്നെ ഒരു മഹാകൃതിയായി സഭയ്ക്ക് സമ്മാനിച്ചിരിക്കുന്ന അദ്ദേഹം സുറിയാനി സഭാമക്കളുടെ സ്മരണയ്ക്ക് അർഹൻ തന്നെ. വിശുദ്ധനും പണ്ഡിതനുമായ ഈ മെത്രാനെക്കുറിച്ച് അദ്ദേഹത്തിന്റെ ചില സമകാലികരുടെ കൃതികളിൽ നിന്നും കുറയൊക്കെ വിവരങ്ങൾ നമുക്ക് ലഭ്യമാണ്. മെസപ്പൊട്ടാമിയായിൽ ജീവിച്ചിരുന്ന ഒരു മഹാതാപസനായിട്ടാണ് സൈറസിലെ മാർ തെയഡോറൈറ്റ് അദേഹത്തെ ചിത്രീകരിക്കുക. തൻ്റെ വീടും സ്വത്തുമുപേക്ഷിച്ച് നിസീബിസിലെ മലനിരകളിൽ അഭയം തേടിയ അദ്ദേഹം മനുഷ്യകരങ്ങളാൽ നിർമ്മിക്കപ്പെട്ട ഭവനങ്ങളിൽ താമസിക്കുകുയോ പാകം ചെയ്ത ഭക്ഷണം കഴിക്കുകയോ ചെയ്യാറില്ലായിരുന്നു. പഴങ്ങൾ ഭക്ഷിക്കുകയും ആട്ടിൻ രോമങ്ങൾ കൊണ്ടുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്തിരുന്ന അദ്ദേഹം അജ്ഞാതനായി കഴിയുവാൻ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും അദ്ദേഹത്തിൽ വിളങ്ങിയിരുന്ന ഗുണങ്ങളും അദ്ദേഹത്തിൽനിന്നു പരന്ന പുണ്യപരിമളവും അനേകരെ അദ്ദേഹത്തിലേക്ക് ആകർഷിച്ചു. അങ്ങനെ നിസിബിസിലെ സഭയുടെ ആദ്യ മെത്രാനായി AD 308 -ൽ അദ്ദേഹം ഉയർത്തപ്പെട്ടു.
തന്റെ പഠനങ്ങളിലൂടെയും സിദ്ധാന്തങ്ങളിലൂടെയും സഭാഗാത്രത്തെ പടുത്തുയർത്തിയ അദ്ദേഹം നിസിബിസിലെ സഭയുടെ പിതാവായി ഗണിക്കപ്പെടുന്നു. നിസിബിസിൽ പള്ളി സ്ഥാപിക്കുകയും ആദ്യത്തെ ദൈവശാസ്ത്രകലാലയം ആരംഭിക്കുകയും ചെയ്ത അദ്ദേഹം മാർ അപ്രേമിന്റെ ആത്മീയ ഗുരുവായിരുന്നു. മാർ യാക്കോവ് ആ സഭയ്ക്കു ചെയ്ത സേവനങ്ങളെപ്പറ്റി തന്റെ നിസിബിയൻ ഗീതങ്ങളിൽ "അദ്ദേഹം അവളെ ജനിപ്പിക്കുകയും അവളുടെ ശൈശവത്തിൽ അവൾക്ക് പാല് നൽകുകയും ചെയ്തു"വെന്നാണ് മാർ അപ്രേം വിവരിക്കുന്നത് (നിസിബിയൻ ഗീതങ്ങൾ 14,6). അപ്രേമിനെ ആ സഭയുടെ മല്പാനായും വിശുദ്ധഗ്രന്ഥവ്യാഖ്യാതാവായും നിയമിച്ചതും മാർ യാക്കോവ് മെത്രാനായിരുന്നു. മാർ അപ്രേമിന്റെ സുറിയാനിയിലുള്ള ജീവചരിത്രത്തിൽ മാർ യാക്കോവ് മെത്രാന്റെ അമൂല്യ വ്യക്തിത്വം വർണിക്കപ്പെടുന്നുണ്ട്.
"ഭക്തിയിൽ പൂർണ്ണനാക്കപ്പെട്ട അദ്ദേഹത്തിലൂടെ ആലാഹായുടെ കൃപ അത്ഭുതങ്ങൾ പ്രവർത്തിച്ചു.
അദ്ദേഹത്തിന്റെ കരങ്ങളിലൂടെ ശക്തമായ അടയാളങ്ങൾ നടന്നു.
റൂഹായാൽ പൂരിതനായ അദ്ദേഹത്തിന് ഭാവു മുൻകൂട്ടി പ്രവചിക്കുവാൻ കഴിഞ്ഞിരുന്നു".
(J.P. Amar, tr., The Syriac Vita Tradition of Ephrem the Syrian, CSCO 630, Scri.Syri 243, Louvain 2011, p. 8)
അദ്ദേഹം നേരിട്ട് മാർ അപ്രേമിനെ പഠിപ്പിച്ചിരുന്നു. അപ്രേം പിതാവാകട്ടെ തന്റെ മെത്രാനെ അനുകരിക്കാൻ ശ്രമിച്ചുകൊണ്ട് മെത്രാൻ്റെ ഭവനത്തിൽ കഴിഞ്ഞിരുന്നു.
പൗരസ്ത്യസുറിയാനി സഭയിൽനിന്നും നിഖ്യാ സൂനഹദോസ്സിൽ പങ്കെടുത്ത അദ്ദേഹം അവിടേയ്ക്ക് പോയപ്പോൾ മാർ അപ്രേമിനെ ഒപ്പം കൊണ്ടുപോയതായി ചില രേഖകൾ സാക്ഷിക്കുന്നു (JP. Amar, tu, The Syriac Tia. p. 16), സൂനഹദോസിൽ ആര്യൻ പാഷണ്ഡതയ്ക്കെതിരെ ഈശോയുടെ ആലാഹത്വത്തെ സമർത്ഥിച്ച അദ്ദേഹം സത്യത്തിന്റെ ഒരു വലിയ പ്രബോധകനും വക്താവുമായി നിലകൊണ്ടു. തന്റെ ജീവിതകാലം മുഴുവൻ സത്യവചനത്തിന്റെ ധീരസാക്ഷിയായ അദ്ദേഹം വീരോചിതമായപുണ്യങ്ങളാൽ നിറഞ്ഞ് ഇഹലോകവാസം വെടിഞ്ഞ് ദൈവസന്നിധിയിലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ദുഖിതനായ മാർ അപ്രേം തന്നെ അദ്ദേഹത്തെ നിസിബിസിലെ പള്ളിയിൽ സംസ്ക്കരിച്ചുവെന്ന് മാർ അപ്രേമിന്റെ ജീവചരിത്രം സാക്ഷിക്കുന്നുണ്ട് (JP. Amar, tr, The Syriac Vata, p. 22), എന്നാൽ ദൈവീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ ഭൗതികശരീരത്തിലൂടെ ദൈവം നിസിബിസിൽ പ്രവർത്തനനിരതനായിരുന്നുവെന്ന് മാർ അപ്രേം പറയുന്നു: “നിസിബിസിന്റെ ആദ്യകാഹ്നായായ (ആദ്യ പുരോഹിതൻ) അദ്ദേഹം മുന്തിരിച്ചെടിയെ എന്നപോലെ അവളെ പരിചരിച്ച് അവളുടെ ശാഖകൾ സ്വർഗ്ഗം വരെ വളരുവാൻ ഇടയാക്കി. അവളുടെ മടിയിൽ മരിച്ച് അടക്കപ്പെട്ട അദ്ദേഹം അവളുടെ ഫലമായി പരിശോഭിച്ചതിനാൽ അവൾ മരംവെട്ടുകാരുടെ കരങ്ങളാൽ നീക്കം ചെയ്യപ്പെടാതെ സംരക്ഷിക്കപ്പെട്ടു (നിസിബിയൻ ഗീതങ്ങൾ, 13,19).
പൗരസ്ത്യ സുറിയാനി സഭയുടെ മദ്ബഹായിൽ ഈ ശ്രേഷ്ഠാചാര്യന്റെ ഓർമ്മ ആചരിക്കപ്പെടുമ്പോൾ നാമും അദ്ദേഹത്തിന്റെ പ്രാർത്ഥനകളാൽ ദുഷ്ടനിൽനിന്നും എന്നും സംരക്ഷിതരായിത്തീരട്ടെ.
(കടപ്പാട്: സുറിയാനി സഭകളിലെ പ്രകാശഗോപുരങ്ങൾ;
ദയ്റായ്ത്താ റോസ്ലിൻ;
ബേസ് തോമാ ദയ്റാ.
Denha Services No. 93
Vidyanagar, Manganam
Kottayam - 686 018)
Recent Posts
See Allസങ്കീർത്തനങ്ങൾ ഈശോയുടെ പാട്ടുപുസ്തകമായിരുന്നു. യൂദപാരമ്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍...
നോമ്പ്: അര്‍ത്ഥവും ആചരണവും ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ ആമുഖം നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍...
സീറോ മലബാർ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്നത് മനുഷ്യാവതാര രഹസ്യത്തെ അനുസ്മരിക്കുന്ന മംഗളവാർത്ത കാലത്തോടുകൂടിയാണ്. ഡിസംബർ 25 ആം തീയതി...
Comments